പ്രവാചകനെ നിന്ദിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനു ജോലി നഷ്‌ടപ്പെട്ട അധ്യാപകന്‍ ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം കോളജ് മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കും. ഇതുസംബന്ധിച്ച് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ തമ്മിള്‍ ആശയ വിനിമയം തുടങ്ങി. പോപ്പുലര്‍ഫ്രണ്ടുകാര്‍ ജോസഫിനെ ആക്രമിച്ചു കൈവെട്ടിയപ്പോള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിനു രക്തം നല്‍കിയ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തന്നെയാണ് ഇതിനു മുന്‍കൈയെടുക്കുന്നതെന്നാണു സൂചന. വിശുദ്ധ റമദാന്‍ മാസത്തിലെ ഏറ്റവും പുണ്യമുള്ള ദിനമായി പരിഗണിക്കപ്പെടുന്ന 27-ം നോമ്പ് ദിനമായ നാളെത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഏറെ പൊറുക്കുന്നവനും പൊറുത്തുകൊടുക്കുന്നത് ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ദൈവമേ നീ ഞങ്ങള്‍ക്കും പൊറുത്തു തരണമേ എന്നു വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന, റമദാനിലെ അവസാന പത്തു ദിനങ്ങള്‍ അന്ത്യത്തോട് അടുക്കുകയാണ്. ഈ ദിനങ്ങളില്‍ തന്നെ മാതൃകാപരമായി ക്ഷമകാട്ടണമെന്ന പൊതുവികാരമാണ് മുസ്‌ലിം സംഘടനകളിലുള്ളത്.
ജമാഅത്തെ ഇസ്‌ലാമിക്കു പുറമേ, മുസ്‌ലിം ലീഗ്, കേരള നദ്‌വത്തുല്‍ മുജാഹിദിനിലെ രണ്ടു വിഭാഗങ്ങള്‍, ഇ.കെ.- എ.പി സുന്നി വിഭാഗങ്ങള്‍ തുടങ്ങിയവയും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്. ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടണമെന്ന് മുന്‍ ലീഗ് നേതാവായ കെ.ടി.ജലീല്‍ എംഎല്‍എ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. മുസ്‌ലിങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രം അധ്യാപനെതിരായ പിരിച്ചുവിടല്‍ നടപടി പുനപ്പരിശോധിക്കാമെന്നാണ് കോളജ് മാനേജ്‌മെന്റിനെ പ്രതിനിധീകരിക്കുന്ന ക്രിസ്‌ത്യന്‍ സഭാ വിഭാഗം പറയുന്നത്. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനാണ് ജോസഫിനെ പിരിച്ചുവിട്ടതെന്ന് കോളജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അധ്യാപകന്റെ പ്രശ്‌നത്തില്‍ ഇടപെടാന്‍ മുസ്‌ലിം നേതൃത്വം ആലോചിക്കുന്നത്.
പ്രവാചകനോടുള്ള അഗാധ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അദ്ദേഹം കാട്ടിയ സഹിഷ്‌ണുതയുടെ പാഠങ്ങള്‍ അനുസരിച്ചുകൊണ്ടാകണം എന്ന തരത്തിലായിരുന്നു വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ പ്രതികരിച്ചത്. കൈവെട്ടല്‍ സംഭവത്തെ ഏറ്റവുമധികം അപലപിച്ചതും മുസ്‌ലിം സംഘടനകളാണ്. കൈവെട്ടലിനു പുറകേ, ജോസഫിനെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച എംജി സര്‍വകലാശാലയുടെ നടപടിയെ മുസ്‌ലിം സംഘടകളൊന്നും എതിര്‍ത്തിരുന്നുമില്ല.
വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്‌താവനയിലൂടെയോ വര്‍ത്താ സമ്മേളനം നടത്തിയോ ആയിരിക്കും നിലപാട് വ്യക്തമാക്കുക. കോളജ് മാനേജ്‌മെന്റിനു നേരിട്ടും അഭ്യര്‍ത്ഥനയുടെ പകര്‍പ്പ് എത്തിക്കും. പ്രവാചകനെ നിന്ദിക്കുന്നതു പോലുള്ള നീചമായ നീക്കങ്ങള്‍ ഇനിയും എവിടെ നിന്നുണ്ടായാലും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും എന്നാല്‍, അത്തരം വിമര്‍ശനങ്ങളോട് കായികമായി പ്രതികരിക്കുകയോ അസഹിഷ്‌ണുത കാട്ടി പക വീട്ടുകയോ അല്ല ഇസ്‌ലാമിന്റെ സമീപനമെന്നും വിശദീകരിക്കുന്നതാകും അഭ്യര്‍ത്ഥനക്കുറിപ്പ്.
സര്‍വകലാശാല അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷണ നടപടിയായ പിരിച്ചുവിടല്‍ തന്നെയാണ് ജോസഫിനെതിരേ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇത് മാനേജ്‌മെന്റിന്റെ അന്യമത സഹിഷ്‌ണുതയുടെയും മുസ്‌ലിങ്ങളുടെ വികാരത്തോടുള്ള മാന്യമായ പരിഗണനയുമാണ് അതിനു പ്രേരിപ്പിച്ചതെന്നാണ് മുസ്‌ലിം സംഘടനകള്‍ കരുതുന്നത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുകളിയോ നാടകമോ നടന്നതായി അവര്‍ കരുതുന്നുമില്ല. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തുന്ന മന്ത്രി ബേബിയുടെയോ എകെപിസിടിഎയുടെയോ നിലപാടിനെ അനുകൂലിക്കുന്ന നിലപാടല്ല മുസ്‌ലിം സംഘടനകള്‍ സ്വീകരിക്കുന്നത്. മാനേജ്‌മെന്റ് മുസ്‌ലിം സമൂഹത്തിന്റെ വികാരം മാനിച്ചതിനു നന്ദി പറഞ്ഞുകൊണ്ടുതന്നെ അധ്യാപകനു വേണ്ടി വാദിക്കുകയാകും ചെയ്യുക. മാത്രമല്ല, പിരിച്ചുവിടലിനു പകരം സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന മറ്റേതെങ്കിലും തരത്തിലുള്ള ലഘു ശിക്ഷണ നടപടിയില്‍ ഇത് ഒതുക്കണമെന്നും അഭ്യര്‍ത്ഥിച്ചേക്കും.



