കിളിമാനൂര്‍: ഓട്ടോറിക്ഷയും ടാക്സിയും വിളിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍ യാത്രക്കാരനായ നിങ്ങള്‍ക്കും കിട്ടും പൊലീസിന്റെ പെറ്റി. കിളിമാനൂര്‍ മാര്‍ക്കറ്റ് റോഡില്‍ ശോഭ ഹോട്ടല്‍ നടത്തുന്ന ചൂട്ടയില്‍ ശോഭാ ഭവനില്‍ മോഹന്‍ദാസിനാണ് ഈ അനുഭവം.

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മോഹന്‍ദാസ് കടപൂട്ടി വീട്ടിലേക്ക് ഓട്ടോയില്‍ മടങ്ങുകയായിരുന്നു. ഇടയ്ക്ക് കിളിമാനൂര്‍ മാര്‍ക്കറ്റിനുള്ളിലെ ഒരു കടയില്‍ നിന്നും സാധനം വാങ്ങാന്‍ ഓട്ടോ നിറുത്തി. അപ്പോള്‍ അതുവഴി വന്ന പൊലീസ് ജീപ്പ് ഓട്ടോക്ക് മുന്നില്‍ നിറുത്തി ഡ്രൈവറോട് മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഉച്ചക്ക് അല്പം കഴിച്ചിരുന്നുവെന്ന ഡ്രൈവരുടെ മറുപടി കിട്ടിയ ഉടന്‍ അയാളെ ജീപ്പില്‍ കയറ്റി. യാത്രക്കാരനായ മോഹന്‍ദാസിനെയും ജീപ്പില്‍ കയറാന്‍ എസ്.ഐ ഉത്തരവിട്ടു.

സ്റ്റേഷനില്‍ കൊണ്ടു വന്ന ശേഷം മോഹനന് ഐ.പി.സി 290 പ്രകാരം പെറ്റി കേസ് എടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു