എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ശനിയാഴ്‌ച രാവിലെ അപ്രതീക്ഷിതമായി കേരളത്തിലെത്തി.
എറണാകുളം ജില്ലയിലെ ആലുവയ്‌ക്കടുത്തുള്ള എടത്തല ശിവഗിരി ആശ്രമം ഹാളില്‍ കെ.എസ്‌.യു വിന്റെ സംസ്ഥാന ക്യാമ്പ്‌ നേരിട്ടു കാണാനാണ്‌ രാഹുല്‍ പറന്നെത്തിയത്‌.
മുന്‍കൂട്ടി ആരെയും അറിയിച്ചുള്ള സന്ദര്‍ശനമായിരുന്നില്ല രാഹുലിന്റേത്‌. അതുകൊണ്ടുതന്നെ വന്നു കയറിയ വി ഐ പിയെ ക്കണ്ട്‌ കുട്ടികള്‍ ഞെട്ടി. പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം വിവരമറിഞ്ഞയുടന്‍ എടത്തലയിലേക്കു കുതിച്ചു. ആകെ ബഹളമയം. എടത്തല ടൗണില്‍ കൂടിനിന്ന നാട്ടുകാര്‍ക്കു മാത്രം കാര്യം മനസ്സിലായില്ല. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു.. ഏതോ സിനിമാ ഷൂട്ടിംഗാണെന്നേയ്‌…
രാവിലെ 11 മണിക്ക്‌ എടത്തലയില്‍ എത്തിയ രാഹുല്‍ ഒരു മണിക്ക്‌ തിരിച്ചു പോയി. രാഹുലിന്റെ സ്വന്തം സുരക്ഷാ ടീമായ 35 അംഗ എസ്‌പിജി യും ഒപ്പമുണ്ടായിരുന്നു. എടത്തലയിലേക്കു വരും വഴി റോഡ്‌ പുറമ്പോക്കുകളില്‍ ഇറങ്ങി കുട്ടികളോടു സംസാരിക്കാനും ഓട്ടോഗ്രാഫ്‌ നല്‍കാനുമൊക്കെ രാഹുല്‍ സമയം കണ്ടെത്തി. ഇന്നലെ മുംബൈയില്‍ ബാല്‍ താക്കറെയുടെ ഭീഷണി പ്രസ്‌താവനകളെ അവഗണിച്ച്‌ ലോക്കല്‍ ട്രെയിനിലും ബസ്സിലുമൊക്കെ യാത്ര ചെയ്‌ത്‌  താരമായ ശേഷമാണ്‌ എല്ലാവരെയും അമ്പരപ്പെടുത്തി രാഹുല്‍ ഗാന്ധി ഇന്നു കേരളത്തിലെത്തി മടങ്ങിയത്‌.