ലണ്ടന്‍: വിദേശ വിദ്യാര്‍ഥിവിസകളുടെ എണ്ണം കുറയ്‌ക്കുന്നതിനു പുതിയ നടപടികളുണ്ടാകുമെന്നു ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി അലന്‍ ജോണ്‍സന്റെ അറിയിപ്പ്‌. അനഭിലഷണീയ മാര്‍ഗങ്ങളിലൂടെയുള്ള കുടിയേറ്റം തടയുന്നതിനു വേണ്ടിയാണിത്‌. ഉത്തരേന്ത്യക്കാര്‍ക്കു വിദ്യാര്‍ഥിവിസകള്‍ നല്‍കുന്നതു നിര്‍ത്തിവച്ചതിനു പിന്നാലേയാണു ജോണ്‍സന്റെ പ്രഖ്യാപനം.

ശരിക്കുമുള്ള വിദേശവിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതു തുടരുമെന്നു ജോണ്‍സണ്‍ പ്രസ്‌താവനയില്‍ പറയുന്നു.അതേസമയം, വിദ്യാര്‍ഥി വിസ വഴി ബ്രിട്ടനിലെത്തി തൊഴില്‍ ചെയ്‌ത് ഈ സംവിധാനത്തെ ദുരുപയോഗിക്കാനാഗ്രഹിക്കുന്നവര്‍ക്കു നേരേ കര്‍ശനമായിത്തന്നെ ഇടപെടും. പുതിയ നടപടിയനുസരിച്ച്‌ ഇന്ത്യയടക്കം യൂറോപ്യന്‍ യൂണിയനു വെളിയില്‍നിന്നുള്ള വിദ്യാര്‍ഥികളെ സൂക്ഷ്‌മമായേ തെരഞ്ഞെടുക്കൂ.

ഇംഗ്ലീഷ്‌ പ്രാവീണ്യം അളക്കുന്ന പരീക്ഷയ്‌ക്കു കാഠിന്യം കൂടും. ബിരുദതലത്തിനു താഴെയുള്ള കോഴ്‌സുകള്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ആഴ്‌ചയില്‍ 10 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുവാദമേയുണ്ടാകൂ. നിലവില്‍ ഇത്‌ 20 മണിക്കൂറാണ്‌. ആറുമാസത്തില്‍ കുറവുള്ള കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക്‌ ആശ്രിതരെ രാജ്യത്തേക്കു കൊണ്ടുവരാനാകില്ല.

ബിരുദതലത്തിനു താഴെയുള്ള കോഴ്‌സുകള്‍ ചെയ്യുന്നവരുടെ ആശ്രിതരെ ജോലി ചെയ്യാനനുവദിക്കില്ല. ഇത്തരം വിദ്യാര്‍ഥികള്‍ക്കു വിസ അനുവദിക്കണമെങ്കില്‍ അവര്‍ അപേക്ഷിക്കുന്ന സ്‌ഥാപനം ‘ഹൈലി ട്രസ്‌റ്റഡ്‌ സ്‌പോണ്‍സേഴ്‌സ്’ പട്ടികയില്‍ ബ്രിട്ടന്‍ അംഗീകരിച്ചതായിരിക്കണം.