ആലപ്പുഴ: മമ്മൂട്ടിക്കെതിരെ നടന്‍ തിലകന്‍ പരസ്യമായി രംഗത്തെത്തി. സൂര്യാഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിലാണ് മമ്മൂട്ടിക്കെതിരെ തിലകന്‍ ആഞ്ഞടിച്ചത്. മലയാള സിനിമയിലെ അസമത്വത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തിയ താന്‍ കമ്യൂണിസ്റ്റുകാരനായിട്ടുകൂടി ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ചാനലും തന്നെ പിന്തുണച്ചില്ലെന്ന് തിലകന്‍ പറഞ്ഞു.
പാര്‍ട്ടിയിലും ചാനലിലും വ്യക്തമായ സ്വാധീനമുള്ള സൂപ്പര്‍ താരമാണ് ഇതിന് കാരണമെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു രസതന്ത്രമുണ്ടാകാറുണ്ട്. കിരീടം, നരസിംഹം, അവസാനം പുറത്തിറങ്ങിയ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രങ്ങളെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ മറ്റൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഇതൊന്നും ഉണ്ടാകാറില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദ്രോണയില്‍ ഇത് വ്യക്തമാണ്. സൗഹാര്‍ദ അന്തരീക്ഷത്തിലല്ല ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്നും തിലകന്‍ പറഞ്ഞു.
കൂളിങ് ഗ്ലാസ് വെച്ചാല്‍ നടനാകില്ലെന്ന് ഞാന്‍ നേരത്തെ മുതല്‍ പറയുന്നതാണ്. ഉപജാപക സംഘത്തിന്റെ തണലിലാണ് സൂപ്പര്‍ താരങ്ങള്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇവര്‍ ചേരിതിരിവുണ്ടാക്കുന്നതിനെ പരസ്യമായി എതിര്‍ത്തപ്പോള്‍ തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തുകയായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് തനിക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ കാരണത്താലാണ് മാള അരവിന്ദന്‍, ക്യാപ്റ്റന്‍ രാജു, സ്ഫടികം ജോര്‍ജ് എന്നിവരെയും വിലക്കിയത്. അവര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലായെന്നത് ഭയാനകമാണ്.
സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കുന്ന ഒരു നടനുമായി പല ഘട്ടത്തിലും ഉരസലുണ്ടായിട്ടുണ്ട്. താന്‍ പകര്‍ന്ന് നല്‍കിയ മദ്യം കുടിച്ചിട്ടുള്ള ആ നടന്‍ ഇപ്പോള്‍ തന്നെ മദ്യപാനിയെന്നാണ് വിശേഷിപ്പിക്കുന്നത്. അയാള്‍ എന്നെ ഗുരുസ്ഥാനത്ത് കാണുന്നുവെന്നാണ് പൊതുവേദികളില്‍ പറയുന്നത്. ഈ നടന്‍ ആരെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ പറയാന്‍ സമയമായിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.
നടനായതിനാല്‍ കക്ഷിരാഷ്ട്രീയത്തില്‍ വിശ്വാസമില്ല. താന്‍ നടത്തുന്ന ധര്‍മ സമരത്തെ ആര് പിന്തുണച്ചാലും സ്വീകരിക്കും. മരണത്തെ ഭയമില്ലാത്തതുകൊണ്ട് സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകും. ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യില്ല. ഒരുപക്ഷേ, തിലകന്‍ എന്ന നടന്‍ ആത്മഹത്യ ചെയ്തേക്കാം.
സിനിമാ തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുകൂട്ടരാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പണം കണ്ടാല്‍ ഇവര്‍ക്ക് ഭ്രാന്തുവരും. പച്ചമാംസം ചുട്ടുതിന്നുന്നവരുടെ സംസ്കാരമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിക്കുള്ളതെന്നും തിലകന്‍ കുറ്റപ്പെടുത്തി. മലയാള സിനിമയിലെ ഒരു നടനും ഈ ഗതി വരാതിരിക്കാന്‍ രക്തസാക്ഷിയാകേണ്ടി വന്നാല്‍ അതിനും സന്തോഷമേയുള്ളൂവെന്നും തിലകന്‍ പറഞ്ഞു. പോലീസ് സംരക്ഷണയിലാണ് സംവാദം നടന്നത്.
